This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊക്കോസ് ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊക്കോസ് ദ്വീപുകള്‍

Cocos Islands

ഇന്ത്യന്‍ സമുദ്രത്തില്‍ ആസ്റ്റ്രേലിയക്കും ശ്രീലങ്കയ്ക്കും ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന 27 പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹം. ഇവ കീലിംഗ് ദ്വീപുകളെന്ന പേരിലും അറിയപ്പെടുന്നുണ്ട്. തെക്ക് അക്ഷാംശം 12005' മുതല്‍ കിഴക്ക് രേഖാംശം 960 53' വരെയാണു സ്ഥാനം. ഈ ദ്വീപുകളുടെ മൊത്തം വിസ്തീര്‍ണം 14.2 ച.കി.മീ. മാത്രമാണ്. ദ്വീപുകളുടെ വലുപ്പം 0.4 കിലോമീറ്ററിനും 8 കിലോമീറ്ററിനും ഇടയ്ക്കാണ്. വെറും മണ്‍കൂനകളെപ്പോലെ തോന്നിക്കുന്ന ദ്വീപുകളും ഇവയില്‍ കാണാം. ഈ ദ്വീപുകളുടെ ഭരണം നടത്തുന്നത് ആസ്ട്രേലിയന്‍ ഗവണ്‍മെന്റാണ്.

ഇവയില്‍ രണ്ടു ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. 2010 ജൂണ്‍ 30-ലെ കണക്കനുസരിച്ച് ഇവിടെ വസിക്കുന്നവരുടെ ജനസംഖ്യ 596 മാത്രമാണ്.

കൊക്കോസ് ദ്വീപിലെ ഒരു കടല്‍ത്തീരം

വളരെ സുഖപ്രദമായ കാലാവസ്ഥയാണ് ഈ ദ്വീപുകളിലുള്ളത്. താപനില 200 -31.10 C -നുള്ളിലാണ്. ദ്വീപുകളുടെ മിക്ക ഭാഗങ്ങളും തെങ്ങിന്‍തോപ്പുകള്‍ കൊണ്ടു നിബിഡമായിരിക്കുന്നു. കൊപ്രാ, വെളിച്ചെണ്ണ, തേങ്ങ എന്നിവയാണ് പ്രധാന കയറ്റുമതിയിനങ്ങള്‍. ഈ ദ്വീപുകളുടെ സാമ്പത്തിക രംഗം പൂര്‍ണമായും തേങ്ങയെയും അതിന്റെ ഉത്പന്നങ്ങളെയും ആശ്രയിച്ചിരിക്കുന്നു.

1609-ല്‍ ക്യാപ്റ്റന്‍ വില്യം കീലിംഗ് ആണ് ഈ ദ്വീപുകളെ കണ്ടെത്തിയത്. ഇവയ്ക്കു കീലിംഗ് ദ്വീപുകള്‍ എന്ന പേരു ലഭിച്ചതും ഇതുമൂലമാണ്. ഇതിനുശേഷം 1826-ല്‍ അലക്സാണ്ടര്‍ ഹരേ എന്ന സഞ്ചാരി ഏതാനും സ്ത്രീകളുമായി ഇവിടെ താമസമാക്കി. അതിനടുത്ത വര്‍ഷം സ്കോട്ടിഷ്-നാവികനായ ജോണ്‍ ക്ളൂണിസ് റോസ് ഏതാനും മലയാക്കാരോടൊപ്പം ദ്വീപില്‍ കുടിയേറിപ്പാര്‍ത്തു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 175 പേരടങ്ങുന്ന ദ്വീപുവാസികളുടെ നേതൃത്വം ഇദ്ദേഹം ഏറ്റെടുത്തു. 1857-ല്‍ കൊക്കോസ് ദ്വീപുകള്‍ ബ്രിട്ടീഷ് അധീശപ്രദേശമായി. 1955-ല്‍ മാത്രമാണ് ബ്രിട്ടീഷ് ഭരണകൂടം ഇതിന്റെ ഭരണച്ചുമതല ആസ്റ്റ്രേലിയയ്ക്കു കൈമാറിയത്. ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ ഈ ദ്വീപസമൂഹം ജര്‍മന്‍കാരുടെയും ജപ്പാന്‍കാരുടെയും ആക്രമണങ്ങള്‍ക്ക് വിധേയമായിരുന്നു.

പരിണാമശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ചാള്‍സ് ഡാര്‍വിന്‍ തന്റെ ആഗോളശാസ്ത്രപര്യവേക്ഷണത്തിനിടയില്‍ 1836-ല്‍ കൊക്കോസ് ദ്വീപും സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൊക്കോസ് ദ്വീപ്. പസിഫിക് സമുദ്രത്തില്‍ കോസ്റ്റാറിക്കയില്‍ നിന്നും 480 കി മീ. ദൂരെയായി 78 ച. കി.മീ. വിസ്തീര്‍ണമുള്ള മറ്റൊരു ദ്വീപും കൊക്കോസ് എന്ന പേരിലറിയപ്പെടുന്നുണ്ട്. 1997-ല്‍ യുണെസ്കൊ ഇവിടം ലോകപൈതൃകമേഖലയായി പ്രഖ്യാപിച്ചു. 'നിധികളുടെ കലവറ' എന്ന പേരിലറിയപ്പെടുന്ന ഈ ദ്വീപ് പല കഥകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ദ്വീപില്‍ 100,000,000 ഡോളര്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന ഒരു വിശ്വാസം നിലവിലുണ്ട്. തന്മൂലം ഈ ദ്വീപില്‍ സന്ദര്‍ശനം നടത്തുവാന്‍ കോസ്റ്റാറിക്കാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്. 'കിട്ടുന്നതില്‍ പകുതി സര്‍ക്കാരിനു നല്കാം' എന്ന ഉപാധിയോടുകൂടി മാത്രമേ നിധി കുഴിച്ചെടുക്കുവാനുള്ള അനുവാദം നല്കുകയുള്ളൂ. ഭാഗ്യാന്വേഷികളായ നിരവധി ആളുകള്‍ നിധി കണ്ടെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതു വരെ ആരും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

ഭൂപടം-കൊക്കോസ് ദ്വീപുകള്‍

ജ്വാലാമുഖീയ - ഉദ്ഭവച്ചരിത്രമാണ് കൊക്കോസ് ദ്വീപിനുള്ളത്. 850-ഓളം മീ. ഉയരമുള്ള രണ്ടു കുന്നുകള്‍ ചേര്‍ന്ന ആകൃതിയാണ് ദ്വീപിനുള്ളത്. ഈ കുന്നുകളുടെ ചരിവുകള്‍ കടലിലേക്ക് ഇറങ്ങിക്കിടക്കുന്നു. പാമ്പ്, എലി, കൊതുക് എന്നിവ ഈ ദ്വീപില്‍ വളരാറില്ല. എന്നാല്‍ പന്നികളും കന്നുകാലികളും കുരങ്ങന്മാരും നിരവധിയിനം പക്ഷികളും ഇവിടെ വളരുന്നു. നായാട്ടും മത്സ്യബന്ധനവുമാണ് തദ്ദേശീയരുടെ പ്രധാന വരുമാനമാര്‍ഗങ്ങള്‍.

പതിനാറാം ശതകത്തില്‍ ഈ ദ്വീപ് കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഇവിടെ ജനവാസമില്ലായിരുന്നു. 1818-ഓടുകൂടി മാത്രമാണ് ഇവിടേക്ക് ജനങ്ങള്‍ കുടിയേറിത്തുടങ്ങിയത്. 1888 മുതല്‍ ദ്വീപ് കോസ്റ്റാറിക്കാ ഭരണകൂടത്തിന്റെ അധീനതയിലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍